മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

പൂച്ച {മീന്‍} ക്കാരന്‍


മിനി കഥ
' ഇളം വെയില്‍ വീണ സുന്ദര പ്രഭാതം .റോഡില്‍ അതിദയനീയമായ ഒരു അപകടം കൂടി .സ്വപ്നത്തില്‍ പോലും ഞെട്ടുന്ന ഭീകര കാഴ്ച..
ഒഴുകിപ്പരന്ന രക്തം റോഡില്‍ ദുഃഖ ചിത്രങ്ങള്‍ വരച്ചിട്ടിരിക്കുന്നു .തലക്കുമുകളിലൂടെയാണ് വലിയ വാഹനത്തിന്‍റെചക്രങ്ങള്‍ കയറിയിറങ്ങിയത് . ഒന്ന് പിടയാന്‍പോലും സമയം കിട്ടാതെ ആത്മാവ് പറന്നുപോയ മരണം..
ഒരു ചലച്ചിത്രരംഗത്തിന്‍റെ ആസ്വാദനം പോലെ ജനം ചുറ്റും നോക്കി നിന്നു. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയ വാഹനത്തോട് ആര്‍കും വലിയ അമര്‍ഷമോന്നും തോന്നിയില്ല .റോഡ്‌ യുദ്ധഭൂമിയാകുന്നു .യുദ്ധഭൂമിയില്‍ മരണം സ്വാഭാവികം എന്നമട്ടില്‍ ജനം വെറുതെ നിന്നു.
എന്നാല്‍ മല്‍സ്യക്കാരന്‍മാത്രം ഏതോ ആത്മബന്ധ ത്തിന്‍റെ നിഗൂഡ ഓര്‍മയില്‍ ആ ശവത്തിനരികെ ഇരുന്നു കരഞ്ഞു.മല്‍സ്യകുട്ടയും ചുമന്നു കവലയിലെത്തിയാല്‍ ആദ്യം അരികിലെത്തുക അവനായിരുന്നല്ലോ! കുട്ടയിലെ മല്‍സ്യം വിറ്റ്‌ തീരുംവരെ കാവലാളായി അവനുണ്ടാവും.അവനു വലിയ മോഹങ്ങലോന്നുമില്ല_ പൊട്ടി പൊടിഞ്ഞ ഒന്നുരണ്ടു മല്‍സ്യം. അതുമതി, അവനെ അയാള്‍ക് വലിയ വിശ്വാസമായിരുന്നു. തിരിച്ചും.. വില്പ്പനക്കിടെ അയാള്‍ ചായകുടിക്കാന്‍ പോയാല്‍ അവന്‍റെ മുഖം ജാഗരൂഗമാവും. ദുരുദ്ദേശത്തോടെ ആരങ്കിലും കുട്ടയില്‍ തൊട്ടാല്‍ അവന്‍ ചീറ്റും...മല്‍സ്യം വാങ്ങാന്‍ ആരങ്കിലുവന്നാലോ?തോട്ടുരുമി വാലുരസി വില്‍പനതന്ത്രങ്ങള്‍വശമുള്ളപോലെ പിടിച്ചുനിര്‍ത്തും...!
അവനാണ് റോഡില്‍ അനക്കമറ്റുകിടക്കുന്നത്.വികാര തീവ്രമായ സങ്കട കടലില്‍ അയാള്‍ മാത്രം ഒറ്റകിരുന്നു തേങ്ങി...
മല്‍സ്യംവാങ്ങാന്‍വന്നവര്‍ പതിയെ പിറുപിറുത്തു, 'ഒരു പൂച്ച ചത്തതിനാ ഓന്‍റെ കരച്ചില്‍...!'
ചത്തത്‌ പൂച്ചയാണെങ്കിലും നഷ്ടമായത് ഒരു ജീവനല്ലേ എന്ന അയാളുടെ പൊള്ളുന്ന ചോദ്യം ആരും ഗൌനിച്ചില്ല.
നീ ഒരു മീന്‍ക്കാരനോ? പൂച്ചക്കാരനോ? പലരും പരിഹാസത്തോടെ ചോദിച്ചു
കവലയുടെ തിരക്കിലേക്ക്‌\പിന്നെ അയാളും അറിയാതെ ലയിച്ചുപോയി.ആത്മാവില്ലാത്ത ശരീരവുമായി പൂച്ച അപ്പോഴും റോഡില്‍ തന്നെ കിടന്നു.
തിരക്കിലോടുന്ന ലോകത്തെയും മീന്‍ പൊതിഞ്ഞു വിയര്‍കുന്ന മീന്‍ക്കാരനെയും തുറിച്ചു നോക്കി ക്കൊണ്ട്....!!!

ഫൈസല്‍ കണ്ണ ത്തുംപാറ.

No comments:

Post a Comment