മരണവും പിന്നിട്ട് അനന്തതയിലേക്ക് നീളുന്ന ജീവിത
യാത്രയില്‍ - നന്മയുടെ വഴി തേടുന്ന പാവം പഥികന്‍ ...
ഒരപകടം ജീവിതത്തെ നിശ്ചലതയുടെ ലോകത്തേക്ക്മാറ്റിയിരുത്തി ...
വീല്‍ചെയറില്‍ ജീവിതം ഉരുട്ടുന്നു ,,,ലേശം എഴുതും !-''മരണത്തിന്‍റെ നിഴല്‍ ''എന്ന പുസ്തകം പ്രസിദീകരിച്ചു
കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കാം ........!

വിശ്വാസി


  • നിശ്ശബ്ദ യാമത്തില്‍ ഉണര്‍ന്നു കിടന്നപ്പോഴാണ് ഗര്‍ഭത്തില്‍ ഇരുട്ടിലെ പുരാതന ഓര്‍മ്മകള്‍ മിന്നല്‍ പോലെ തെളിഞ്ഞത്.ഇരുട്ടാണ് ലോകമെന്നും വെള്ളത്തിലാണ് ജീവിതമെന്നും ധരിച്ചനാളുകള്‍ ...
പിറന്നു വീണപ്പോള്‍ കണ്ടതോ...?
സുന്ദരവും അത്ഭുതകരവും അതിവിശാലവുമായ വിസ്മയപ്രപഞ്ചം.സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മലയും മഴയും പൂക്കളും പൂമ്പാറ്റയും ..ഹോ-അത്ഭുതം അത്ഭുതം...
  • എല്ലാം ആസ്വതിച്ചങ്ങിനെ ജീവിക്കുമ്പോള്‍ കണ്ടു വേദഗ്രന്ഥത്തിലെ ഉത്ബോധനം, 'മരണം കവാടമാകുന്നു.നിഗൂഡവും അനന്തവും നന്മ തിന്മകള്‍ വേര്‍തിരികുനതുമായ-സ്വര്‍ഗ-നരഗ ലോകത്തേക്കുള്ള കവാടം....!!
  • എങ്ങനെ വിശ്വസിക്കാതിരിക്കും; ഗര്‍ഭലോകത്തെ അനുഭവം മുന്നിലുണ്ടല്ലോ!
യുക്തി ഭദ്രമായ വിശ്വാസം ഉള്ളിലുറച്ചത് അങ്ങിനെയാ...!! വിശ്വാസി വിശദീകരിചു ..

ഫൈസല്‍ കണ്ണത്തും പാറ.


'ത്രീജീ' സെലക്സന്‍

വെയില്‍വീണ് ചിതറിയ മരുഭൂമിയിലൂടെ നടന്ന് കുഞ്ഞബ്ദുള്ള എ സി പുതച്ച സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ കയറി. കൂളിം ഗ്ലാസെടുത്ത് കീശയിലിട്ടു . മറ്റേ കീശയില്‍ നിന്ന് ത്രീജീ മൊബൈല്‍ എടുത്ത് എട്ടു മെഗാപിക്സല്‍ കേമറ ഓണാകി.
നാട്ടിലുള്ള ഭാര്യ കുഞ്ഞിപ്പാത്തുവിനെ വിളിച്ചിട്ട് പറഞ്ഞു...
''എല്ലാം നോക്കി കണ്ട്, നീ തന്നെ സെലക്റ്റ്‌ ചെയൂ കുഞ്ഞിപ്പാതൂ ...''
ടയില്‍സ് പാകിയ കൊലായിലിരുന്നു മൊബൈല് നോക്കി കുഞ്ഞിപ്പാത്തുമ്മ പറഞ്ഞു ,
''ചില്ലുകൂട്ടില്‍ വലത്തേ മൂലയിലുള്ള നെക്ലയിസ്....
ഇടതു ഭാഗത്തുള്ള മോതിരം, കറുത്ത കുട്ടയിലെ വെളുത്ത കാരക്ക,
സെല്‍ഫിലെ അത്തര്‍,
ഉടുപ്പും ചെരിപ്പും...
അതൊക്കെ മതി . വില ഇപ്പൊ ഇവിടയാ കുറവ്...''
കൌണ്ടറില്‍ വെച്ച് ഒരുകൂട്ടിയ സാധനങ്ങളിലെക്ക് ഒന്നുകൂടി കേമറകാണിച്ചു കുഞ്ഞബ്ദുള്ള താകീതു പോലെ പറഞ്ഞു
'
'ഒക്കെ നിന്‍റെ സെലക്ഷനാ_ നാട്ടീ വന്നാ കണ -കുണാ വര്‍ത്തമാനം പറയരുത് .
ലീവ് കോളമാക്കരുത് ..!''
പഴയ ഓര്‍മകളിലൂടെ കുഞ്ഞിപ്പാത്തുമ്മ ചിരിച്ചു മൊബൈലില്‍ തെളിഞ്ഞ ആ ചിരികണ്ട് കുഞ്ഞബ്ദുള്ള പറഞ്ഞു
'അല്‍ഹംദു ലില്ലാഹ്......!!!


ഫൈസല്‍ കണ്ണത്തും പാറ.

തെണ്ടി ആര്?

മിനി കഥ

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ ചെഞ്ചായം പൂശിയ സുന്ദരമായ കടല്‍ത്തീര സഹ്യാന്നം, നല്ല തിരക്ക്...
കടല്‍ താണ്ടി വന്ന കുളിര്‍ കാറ്റിന്‍റെ അനുഭൂതി ഏറ്റു ഞാനിരിക്കവേ ...
മുഷിഞ്ഞ വസ്ത്രം ഉടുത്ത ജടപിടിച്ച മുടിയുള്ള ഒരാള്‍ വേചു വേച്ചു വന്നിട്ട് പറഞ്ഞു
''വല്ലതും തരണേ..."
ഞാന്‍ ഒരു പുത്തന്‍ നോട്ട് അയാള്‍കു കൊടുത്തു. നന്ദിയായി ഒന്നുപുഞ്ചിരിക്കുക പോലും ചെയ്യാതെ അയാള്‍ നടന്നു. ജീവിതമാകുന്ന മഹാ സമസ്യയുടെ ദുരൂഹമായ വഴികളെ കുറിച്ച്ചിന്തിച്ച് നടന്നകലുന്ന അയാളെ ശ്രദ്ധിച്ചുഞാന്‍ ഇരുന്നു .
തിരക്കില്‍നിന്ന്‍ അകലുന്നതിനോപ്പിച്ച് അയാള്‍ ദൈന്യ ഭാവം പതിയെ ഉപേഷിക്കുന്നത് എനിക്കാദ്യം ഉള്‍ക്കൊള്ളാനായില്ല.
ദൂരെ, ആളില്ലാത്തിടത്ത് അയാള്‍ തലമുടി അഴിക്കുകയാണ്..! കടലില്‍ മുങ്ങിക്കുളിച്ച് വസ്ത്രം മാറുകയാണ്..! മുടി ചീകുകയാണ്ണ്‍!
തെണ്ടുന്നതിലും തെണ്ടിതരമോ ?! രോഷത്തോടെ പതുങ്ങി ചെന്ന് കഴുത്തിനു പിടിച്ചു ഞാന്‍ പറഞ്ഞു
''എടാ എന്‍റെ കാശ്..."
തെല്ല് പരിഹാസത്തോടെ ആപുത്തന്‍ നോട്ട് മടക്കി തന്നിട്ട് അയാള്‍ പറഞ്ഞു
'കൊണ്ടുപോടാ തെണ്ടീ..'
ആ വിളി കേട്ട് തിരമാലകള്‍ പോലും ആര്‍ത്തു ചിരിച്ചതായി എനിക്ക് തോന്നി ..,!!


ഫൈസല്‍ കണ്ണത്തും പാറ

പൂച്ച {മീന്‍} ക്കാരന്‍


മിനി കഥ
' ഇളം വെയില്‍ വീണ സുന്ദര പ്രഭാതം .റോഡില്‍ അതിദയനീയമായ ഒരു അപകടം കൂടി .സ്വപ്നത്തില്‍ പോലും ഞെട്ടുന്ന ഭീകര കാഴ്ച..
ഒഴുകിപ്പരന്ന രക്തം റോഡില്‍ ദുഃഖ ചിത്രങ്ങള്‍ വരച്ചിട്ടിരിക്കുന്നു .തലക്കുമുകളിലൂടെയാണ് വലിയ വാഹനത്തിന്‍റെചക്രങ്ങള്‍ കയറിയിറങ്ങിയത് . ഒന്ന് പിടയാന്‍പോലും സമയം കിട്ടാതെ ആത്മാവ് പറന്നുപോയ മരണം..
ഒരു ചലച്ചിത്രരംഗത്തിന്‍റെ ആസ്വാദനം പോലെ ജനം ചുറ്റും നോക്കി നിന്നു. ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയ വാഹനത്തോട് ആര്‍കും വലിയ അമര്‍ഷമോന്നും തോന്നിയില്ല .റോഡ്‌ യുദ്ധഭൂമിയാകുന്നു .യുദ്ധഭൂമിയില്‍ മരണം സ്വാഭാവികം എന്നമട്ടില്‍ ജനം വെറുതെ നിന്നു.
എന്നാല്‍ മല്‍സ്യക്കാരന്‍മാത്രം ഏതോ ആത്മബന്ധ ത്തിന്‍റെ നിഗൂഡ ഓര്‍മയില്‍ ആ ശവത്തിനരികെ ഇരുന്നു കരഞ്ഞു.മല്‍സ്യകുട്ടയും ചുമന്നു കവലയിലെത്തിയാല്‍ ആദ്യം അരികിലെത്തുക അവനായിരുന്നല്ലോ! കുട്ടയിലെ മല്‍സ്യം വിറ്റ്‌ തീരുംവരെ കാവലാളായി അവനുണ്ടാവും.അവനു വലിയ മോഹങ്ങലോന്നുമില്ല_ പൊട്ടി പൊടിഞ്ഞ ഒന്നുരണ്ടു മല്‍സ്യം. അതുമതി, അവനെ അയാള്‍ക് വലിയ വിശ്വാസമായിരുന്നു. തിരിച്ചും.. വില്പ്പനക്കിടെ അയാള്‍ ചായകുടിക്കാന്‍ പോയാല്‍ അവന്‍റെ മുഖം ജാഗരൂഗമാവും. ദുരുദ്ദേശത്തോടെ ആരങ്കിലും കുട്ടയില്‍ തൊട്ടാല്‍ അവന്‍ ചീറ്റും...മല്‍സ്യം വാങ്ങാന്‍ ആരങ്കിലുവന്നാലോ?തോട്ടുരുമി വാലുരസി വില്‍പനതന്ത്രങ്ങള്‍വശമുള്ളപോലെ പിടിച്ചുനിര്‍ത്തും...!
അവനാണ് റോഡില്‍ അനക്കമറ്റുകിടക്കുന്നത്.വികാര തീവ്രമായ സങ്കട കടലില്‍ അയാള്‍ മാത്രം ഒറ്റകിരുന്നു തേങ്ങി...
മല്‍സ്യംവാങ്ങാന്‍വന്നവര്‍ പതിയെ പിറുപിറുത്തു, 'ഒരു പൂച്ച ചത്തതിനാ ഓന്‍റെ കരച്ചില്‍...!'
ചത്തത്‌ പൂച്ചയാണെങ്കിലും നഷ്ടമായത് ഒരു ജീവനല്ലേ എന്ന അയാളുടെ പൊള്ളുന്ന ചോദ്യം ആരും ഗൌനിച്ചില്ല.
നീ ഒരു മീന്‍ക്കാരനോ? പൂച്ചക്കാരനോ? പലരും പരിഹാസത്തോടെ ചോദിച്ചു
കവലയുടെ തിരക്കിലേക്ക്‌\പിന്നെ അയാളും അറിയാതെ ലയിച്ചുപോയി.ആത്മാവില്ലാത്ത ശരീരവുമായി പൂച്ച അപ്പോഴും റോഡില്‍ തന്നെ കിടന്നു.
തിരക്കിലോടുന്ന ലോകത്തെയും മീന്‍ പൊതിഞ്ഞു വിയര്‍കുന്ന മീന്‍ക്കാരനെയും തുറിച്ചു നോക്കി ക്കൊണ്ട്....!!!

ഫൈസല്‍ കണ്ണ ത്തുംപാറ.

ആഘോഷപ്പനി.

പനിച്ചു,വിറച്ചു, പുതച്ചു ചെന്ന അവനെ അഡ്മിറ്റ്‌
ആക്കിയ ഡോക്ടര്‍ പറഞ്ഞു.
"ഭക്ഷണം നന്നായി കഴിക്കണം, വെള്ളം നല്ലവണ്ണം കുടിക്കണം".
അവനു സന്തോഷമായി. ആശുപത്രി വാസം ആഘോഷമാക്കണം!
ആദ്യ സൂചിക്ക് തന്നെ കുളിരുപോയി.
ഉച്ചയോടെ അവന്‍ പറഞ്ഞു, "ബിരിയാണി വന്നോട്ടെ...."
പിന്നെ ബീഫ്‌ ചില്ലി... നര്‍ത്തകി... കുറുമാ...
കാണാന്‍ വന്നവര്‍ പറഞ്ഞു,
"ബിരിയാണി മണത്തിട്ട് അവന്‍റെ മുറിയിന്നു പോരാന്‍ തോന്നുന്നില്ല".
പനി വിട്ടില്ല,
ഒളിച്ചു കളി തുടര്‍ന്നു കൊണ്ടേയിരുന്നു.
അവസാനം ഡോക്ടര്‍ പറഞ്ഞു.
" നീ വീട്ടില്‍ പോകുക. നല്ല കുറിയറി കഞ്ഞിയും ചുക്കുവെള്ളവും
കുടിച്ചു രണ്ടു ദിവസം പുതച്ചു കിടക്കുക".
"പനിക്ക്‌ ഇറങ്ങി പോകാനും വേണ്ടേ ഒരു വഴി" !!!
ഫൈസല്‍ കണ്ണത്തുംപാറ.

ചെക്കന്മാരുടെ തിരുവനന്തപുരം യാത്ര



സ്കൂള്‍ വരാന്തയില്‍ ദിവസങ്ങള്‍ നിരങ്ങിയിടും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ വന്നപ്പോള്‍ കുഞ്ഞാപ്പുവും കണ്ണനും തിരുവനന്തപുരത്തേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. കോഴി കൂവും മുമ്പേ അവര്‍ പുറപ്പെട്ടു . അതും സ്കൂള്‍ യൂനീഫോമില്‍ !
എന്‍റെ കടയില്‍ വന്ന മറ്റു സുഹ്രുത്തുക്കളോട് ഞാന്‍ പറഞ്ഞു,
''ഒരോവറില്‍ ആറു സിക്സറടിക്കാന്‍ മാത്രം പഠിച്ചാല്‍ പോര, കാര്യം നേടാന്‍ ഭരണ ശിരാകേന്ദ്രം മാത്രമല്ല സുപ്രിംകോടതി വരെ പോകാനും വേണം ചങ്കൂറ്റം..."
കുഞ്ഞാപ്പുവിനും കണ്ണനും വീരപരിവേഷമായി.
രണ്ടാം ദിവസം ഫോണ്‍ വന്നു, "ഞങ്ങള്‍ ഇതാ വരുന്നു . ഒക്കെ ശരിയായി".
അഭിമാനത്തോടെ ഞങ്ങള്‍ കാത്തിരുന്നു . വന്നതോ കണ്ണന്‍ മാത്രവും !
''കുഞ്ഞാപ്പു എവിടെ?"
''ഓനും ഞാനും ഒരുമിച്ചാ വണ്ടീന്ന് ചാടിയത്‌ , രണ്ടു ജനലിലൂടെ . പിന്നെ ഓനെ ഞാന്‍ കണ്ടിട്ടില്ല. ഇവിടെ എത്തീഎന്നാ ഞാന്‍ കരുതിയത്‌ ..."
എല്ലാവരും ബേജാറായി.
"...നിങ്ങള്‍ എന്തിനാ ആത്മഹത്യ ചെയ്യാന്‍ നോക്കിയത്? _ഷബീര്‍ ചൂടായി.
അങ്ങനെ നില്‍ക്കുമ്പോള്‍ അതാ വരുന്നു കുഞ്ഞാപ്പു ! വന്നപാടെ കണ്ണന്റെ തലക്കിട്ട് രണ്ടു മേട്ടം കൊടുത്തിട്ട് പറഞ്ഞു.
''നിന്നെ തെരഞ്ഞു ഞാന്‍ കൊയിലാണ്ടി പോയി, ഫറൂക്കില്‍ പോയി ,
പോലീസുകാര്‍ എന്നെ ചോദ്യംചെയ്തു ..."
ഞാന്‍ പറഞ്ഞു . " ആ ചാട്ടമാണ് എല്ലാംകൂടി കൊളമാകിയത്‌..."
'സത്യം പറയാലോ തീ വണ്ടി കോഴിക്കോട്ട് എത്തിയത് ഞങ്ങള്‍ അറിഞ്ഞില്ല , അതാ പറ്റിയത്
"സാരമില്ല, എവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ?"
അവര്‍ പൊതി നിവര്‍ത്തി ഉയര്‍ത്തി കാട്ടി പറഞ്ഞു
'വേണ്ടി വന്നാല്‍ ഞങ്ങള്‍ പ്രധാനമന്ത്രി യുടെ ഓഫിസിലും പോകും...
ഞങ്ങള്‍ ആരാ മോന്‍ ...!!!

ഫൈസല്‍ കണ്ണത്തുംപാറ.


<<<

ദാരിദ്ര്യം



ഒരു വാര്‍ത്ത കേട്ടു .
കാര്‍ഡ്‌ വിതരണം ഉണ്ട്. ദാരിദ്ര്യം രേഖപ്പെടുത്തിയ കാര്‍ഡ്‌.
അയാള്‍ കാറെടുത്ത് ചെന്നു. സൂത്രത്തില്‍ കാര്‍ഡ്‌ ഒപ്പിച്ചെടുത്ത സന്തോഷത്തില്‍ മടങ്ങി. വീടിന്‍റെ കോലായിലെ ഇറ്റാലിയന്‍ ടയില്‍സിന്‍റെ തണുപ്പില്‍ കാലുവെച്ചു ആട്ടുകസേരയില്‍ ഇരുന്നു പൂന്തോട്ടത്തിലേക്ക്‌ നോക്കി ഓര്‍ത്ത്‌ രസിക്കവേ ഒരു ദീനരോദനം,
"എന്തെങ്കിലും തരണേ ..."
അയാള്‍ ഒരു നാണയ തുട്ടെടുത്ത് നീട്ടി.
" ശല്യം !"
യാചകന്‍ വാങ്ങിനോക്കി, തിരിച്ചു നല്കിയിട്ടു പറഞ്ഞു.
"ഫൂ... ദരിദ്രവാസി..."

ഫൈസല്‍ കണ്ണത്തുംപാറ.
(ആരാമം, ജൂണ്‍ 2008)

ആധുനിക രഹസ്യം

മിനി കഥ.


" പ്രണയപ്പിരാന്ത്‌ തലക്ക് പിടിച്ചപ്പോഴാണ് അവന്‍ ഓഫറുകളെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത് ;...
ഇപ്പോള്‍ അവന്‍റെ കയ്യില്‍ ഇരുപത് സിമ്മുകളുണ്ട് , ഇരുനൂറില്‍പരം ഓഫറുകളും...!!! ദിവസക്കൂലി അഞ്ഞൂറു കിട്ടിയിട്ടും കണക്ക്‌ ബുക്കില്‍ കടബാധ്യത പെരുകുന്നതിന്‍റെ ഗുട്ടെന്‍സ് ചോദിച്ചപ്പോഴാണ് അവന്‍ ആ രഹസ്യം പറഞ്ഞത്...!!




ഫൈസല്‍ കണ്ണത്തുംപാറ.

പുരോഗതിയുടെ വഴികള്‍

മിനി കഥ.


മൊബൈല്‍ ടവറിന് കുഴി എടുക്കാന്‍ തുടങ്ങിയപ്പോള്‍ പരിസരവാസികളുടെ മുദ്രാവാക്യം;
" വേണ്ടേ വേണ്ട ... ആളെ കൊല്ലും ടവര്‍ വേണ്ട" എന്ന്.
എതിര്‍പ്പിനിടയിലൂടെ ടവര്‍ പൊങ്ങിയപ്പോള്‍ " പോരാ പോര റേഞ്ച് പോര " എന്നായി. മുദ്രാവാക്യം വിളിച്ചവരുടെ മക്കളുടെ പരാതി, റേഞ്ച് വന്നപ്പോഴോ നെറ്റിന് സ്പീടില്ലെന്നായി. മനുഷ്യസമുദായം പുരോഗതിയിലേക്ക് കുതിച്ചത് ഇങ്ങനെയൊക്കെയാണെന്ന് ചരിത്രകാരന്‍ പ്രസംഗിച്ചത് അങ്ങിനെയൊക്കെയാണ്.


ഫൈസല്‍ കണ്ണത്തും പാറ.

കിനാവ്‌

"സുന്ദരവും ദുരൂഹവുമായ നഗരം"
കൊണ്ക്രീറ്റ്‌ കാര്‍ഡ്‌ കള്‍ക്ക്‌ മദ്ധ്യേ നേര്‍ രേഖ പോലെ നീണ്ടു കിടക്കുന്ന റോഡിന്‍റെ, മൂര്‍ദ്ധാവിലെ വരയില്‍ ചവിട്ടി അയാള്‍ നടന്നു............,
അസ്ത്തമായ സൂര്യന്‍ ചെഞ്ചായം പൂശിയ ആകാശത്തിന്‍റെ ചുവട്ടില്‍ ആര്‍ത്തലച്ച് തീരം തല്ലി ചത്ത തിരമാലകള്‍ക്ക്‌ മുന്നിലാണ് അയാള്‍ ചെന്നെത്തിയത്.
"കടല്‍,
ജീവിതം പോലെ ദുരൂഹമായ കടല്‍...!"
ഓര്‍മകളും,ഓളങ്ങളും അയാള്‍ക്ക്‌ മുന്‍പില്‍ ഇളകിയാടി.വിജനമായ ആ കടല്‍ തീരത്ത്‌ അയാള്‍ ഏകനാ നിന്നു.
അയാള്‍ക്ക ചുറ്റും പുതിയ ഒരു മണി മാളിക ഉയരാന്‍ തുടങ്ങി.വെണ്ണക്കല്ലില്‍ ഉയര്‍ന്ന സുന്ദര സൌധം.വര്‍ണ്ണ വിസ്മയങ്ങലുതിര്ത്ത പ്രകാശ പ്രളയം....!
അയാളവിടെ ഒരു രാജാവിനെ പോലെ ഇരുന്നു.തീന്‍ മേശയിലെ വിഭവങ്ങളിലേക്കായാല്‍ ആര്‍ത്തിയോടെ നോക്കി. തേനിലും പാലിലും തുടങ്ങിവെച്ച ഒട്ടനേകം വിഭവങ്ങള്‍.രുചിയുടെ താളമേള സമ്മേളനം.കൊതിപ്പിക്കും നറുമണം. അതില്‍ നിന്നും കാട്ടുകൊഴിയുടെ നെയ്യില്‍ ചുട്ട കാലെടുത്ത് അയാള്‍ കടിച്ചു വലിച്ചു.
" രുചി കരമായ എത്ര കാലുകളാണ്...."
കുളകൊഴിയുടെ മസാല ചേര്‍ത്ത്‌ പുഴുങ്ങിയ മുട്ട യെടുത്റ്റ്‌ അയാള്‍ വിഴുങ്ങി, ഒന്നല്ല ,പലതു. മാണിക്യ കുന്നിലെ മാനിന്‍റെ ഇറച്ചിയും രുചി അവോളം നുകര്‍ന്നു . 'ദൈവ ഭയമുള്ളത് കൊണ്ടാവാം മദ്യം അയാള്‍ തൊട്ടില്ല.' അവസാനം തേനില്‍ പൊരിച്ച സ്വര്‍ണ്ണ മത്സ്യത്തിന്റെ കണ്ണുകള്‍ ചൂണ്ടുവിരല്‍ കൊണ്ട് എടുത്തു വിഴുങ്ങാന്‍ തുടങ്ങി.
അപ്പോഴാണ്‌ അയാള്‍ക്ക ശ്വാസം നിന്നു പോയത്‌.മത്സ്യത്തിന്റെ കണ്ണുകള്‍ തൊണ്ടയില്‍ കുടുങ്ങിയത്‌ കൊണ്ടോഎന്നറിയില്ല ശ്വാസം കിട്ടാതെ അയാളുടെ കണ്ണുകള്‍ തുറിച്ചു വന്നു.അയാള്‍ പിടഞ്ഞു, കലിമ ചൊല്ലി.കവിളോട്ടി ആഞ്ഞു വലിച്ചു.
ന്‍റെ-ല്ലോ......
ന്‍റെ -ല്ലോ....
ആ ശബ്ദമാണ് ചുറ്റുപാടുകളില്‍ മുഴങ്ങിയത്.സ്വപ്നത്തിന്‍റെ വേര്‍പ്പാട് അമ്മിഞ്ഞ നുകരുന്ന കുഞ്ഞിനെ മാറില്‍ നിന്നു പരിചെടുത്തപോലെ അയാളെ വേദനിപ്പിച്ചു.അയാള്‍ക്ക കടുത്ത നിരാശ തോന്നി. നെഞ്ചിനു കീഴ്പോട്ട് തളര്‍ന്ന ശരീത്തിലെക്കയാല്‍ നോക്കി. ചലനമറ്റവന് സ്വപ്നം എത്ര ആനന്ദമാണ്.നഷ്ട്ടപ്പെട്ടതും അതിലപ്പുറവും സ്വപ്നം അവനു തിരിച്ചു നല്‍കുന്നു.ജീവിതത്തില്‍ സംഭവിക്കാത്തത് സ്വപ്നത്തില്‍ സംഭവിക്കുന്നു.വര്‍ഷങ്ങളായി തളര്‍ന്ന ശരീരമുള്ള അയാള്‍ ആ നിമിഷങ്ങളില്‍ എവിടെയൊക്കെയോ ചെന്നു.എന്തൊക്കെ ആസ്വദിച്ചു.വല്ലത്ത ഒരാനന്ദം അയാളില്‍ നുരഞ്ഞുപോങ്ങി. സ്വപ്നമെന്ന അത്ഭുത പ്രതിഭാസത്തിന്റെ നീര്‍ച്ചുഴിയില്‍ അയാളുടെ മനസ്സ്‌ കറങ്ങി.


ജീവിത കാലം മുഴുവം ഒരു സുന്ദരസ്വപ്നത്തില്‍ ഉറങ്ങിക്കിടക്കള്‍ അയാള്‍ മോഹിച്ചു.അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.ഉറക്കം വന്നില്ല.സ്വപ്നം എടുത്ത്തണയാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല.
പകരം തളര്‍ന്ന ശരീരത്തിന്റെ പാതി വേദനകള്‍ കുത്തിനോവിക്കാന്‍ തുടങ്ങി.
അയാള്‍ ചിന്തിച്ചു.സുന്ദര സ്വപ്‌നങ്ങള്‍ സൃഷ്ട്ടിച്ചു റങ്ങാന്‍ ഒരു മരുന്ന്....അല്ലെങ്കില്‍ ഒരുപകരണം...അനന്തമായ അതിന്റെ സാധ്യതകള്‍ ..... ഒര്കുമ്പോള്‍ ഭാവനകള്‍ വിസ്മയങ്ങലാകുന്നു.
തളര്‍ന്ന ശരീരത്തെ നോക്കി അയാള്‍ ഉറക്കെ ചോദിച്ചു." അങ്ങിനെ ഒന്ന് ആരെങ്കിലും കണ്ടു പിടിക്കുമോ ?
ഒരു അപ്പൂപ്പന്‍ താടിപോലെ ആ ചോദ്യം അന്ധരീക്ഷത്തല്‍ ഒഴുകി നടക്കുകായാണ്. ആരോ ഒരാള എത്ത്തിപ്പിടിക്കുമെന്ന പ്രതീക്ഷയില്‍ അയാല്‍ വെറുതെ ചിരിച്ചു.
പിന്നെ തളര്‍ന്ന കാലുകളില്‍ തടവി സമാധാനിക്കാന്‍ വ്യഥാ ശ്രമം തുടങ്ങി.


ഫൈസല്‍ കണ്ണത്തും പാറ
പൈത്ര്‍കം (ഡിസം ബര്‍ ജനുവരി)